തിരിച്ചടിച്ച് ഇറാന്‍; ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
ഇറാനിൽ ഇസ്രയേൽ–അമേരിക്ക സംയുക്ത ആക്രമണം നടന്നതിനെ തുടർന്ന് ഇറാൻ ശക്തമായ തിരിച്ചടി നടത്തി. ഇസ്രയേലിൽ സ്ഫോടനമുണ്ടാക്കിയതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചതായി റിപ്പോർട്ടുകൾ. ബഹ്റൈൻ, കുവൈത്ത്, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ മിസൈൽ ആക്രമണം ഉണ്ടായതായി വിവരം. ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
മിസൈൽ ആക്രമണം സ്ഥിരീകരിച്ച ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം പുറപ്പെടുവിച്ചു. ബഹ്റൈനിലെ യു.എസ്. നാവികസേന ആസ്ഥാനമാണ് ലക്ഷ്യമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് കുവൈത്തിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വിവരങ്ങൾ.
അതേസമയം, ഖത്തർ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകൾ തടഞ്ഞതായി അറിയിച്ചു. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവവികാസങ്ങളെ തുടർന്ന് ഖത്തർ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ വ്യോമപാത താൽക്കാലികമായി അടച്ചു.

