മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാലിയിലെ കായസിലുള്ള ഡയമണ്ട് സിമന്‍റ് ഫാക്ടറിയിൽ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് തട്ടികൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.
ജൂലൈ 1 നാണ് സംഭവം നടന്നത്. സായുധരായ ഒരുസംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തദരവാദിത്വം അൽ ഖ്വയിദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ ഇസ്ലാം വൽ മുസ്ലിമീൻ (JNIM) ഏറ്റെടുത്തിരുന്നു.
“ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു, തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു,”- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.