63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ പരീക്ഷയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട കലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്താനാണ് സർക്കാരിന്റ തീരുമാനം.
25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുക. ഇവയെല്ലാം നഗരപരിധിയിൽ തന്നെയായിരിക്കും. സെൻട്രൽ സ്റ്റേഡിയം ആയിരിക്കും പ്രധാന വേദി. കുട്ടികൾക്ക് ഭക്ഷണസൗകര്യം ഒരുക്കുക പുത്തരിക്കണ്ടം മൈതാനത്താകും. 25 സ്കൂളുകളിലായി കുട്ടികൾക്ക് താമസസൗകര്യം ഉണ്ടായിരിക്കും. കലോത്സവത്തിനോടനുബന്ധിച്ച് നഗരത്തിൽ ദീപാലങ്കാരം ഒരുക്കാൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടുമെന്നും വേദികളിൽ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, വെഞ്ഞാറമ്മൂട് നടന്ന പരിപാടിയില്‍ നടിക്കെതിരെ നടത്തിയ വിവാദ പരാമര്‍മശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഴ് മിനിറ്റ് നീണ്ട് നില്ക്കുന്ന നൃത്തം അവതരിപ്പിക്കാനായിരുന്നു നടിയോട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് വേണ്ടി നടിയെ സമീപിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപ വേണമെന്നായിരുന്നു നടി ആവശ്യപ്പെട്ടത്. ഇത് തന്നോടായിരുന്നില്ല നടി ആവശ്യപ്പെട്ടത്. പ്രസ് സെക്രട്ടറിയോടാണ് നടി പണം ആവശ്യപ്പെട്ടത്. സ്കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് വിവാദം വേണ്ട. അത് കുട്ടികളേയും വേദനിപ്പിക്കും. അക്കാരണത്താല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.