വിപ്ലവ വീര്യത്തിന് വിട; വി. എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും, സംസ്കാരം ബുധനാഴ്ച

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അദരാഞ്ജലി. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കും. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകുമെന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
നാളെ രാവിലെ 9 മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പിന്നീട് പൊതുദർശനത്തിനും അനുവദിക്കും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ സംസ്കരാര ചടങ്ങുകൾ നടക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകും. എ കെ ജി ഭവനിൽ പതാക താഴ്ത്തി കെട്ടും.
ഇന്ന് ഉച്ച കഴിഞ്ഞ് 3.20നാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗത്തോടെ ഒരു നൂറ്റാണ്ട് സമരോത്സുകമായ ജീവിതത്തിനാണ് വിരാമമായത്. 1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. 1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.
Tag: V. S.’s dead body will be kept at AKG Center for public viewing, funeral will be held on Wednesday