പാലക്കാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു.
പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിയതോടെ മണ്ണാർക്കാട്, അലനല്ലൂർ, അഗളി സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം പൂ൪ണമായും വിച്ഛേദിച്ചു. വൈദ്യുതി പുന:സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
ആളിയാർ ഡാമിലെ 11 ഷട്ടറുകളും 12 സെൻറീമീറ്റർ വീതം ഉയർത്തി. ചിറ്റൂർപുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം. ശിരുവാണി ഡാം സ്ലൂയിസ് ഷട്ട൪ പത്ത് സെൻറീ മീറ്റ൪ ഉയ൪ത്തി. ശിരുവാണി പുഴ, ഭവാനി പുഴ തീരത്ത് ജാഗ്രത നി൪ദേശം. വൈകീട്ട് അഞ്ചുവരെ 100 സെൻറീമീറ്റ൪ വരെ ക്രമാതീതമായി ഉയ൪ത്തും. പറമ്പിക്കുളം ഡാമിൻറെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതം ഉയർത്തി. നിലവിൽ സെക്കൻഡിൽ 1191 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്.