ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കും ; വോട്ടെടുപ്പ് ആരംഭിച്ചു

The inside view of the polling booth for the Vice-Presidential election at Parliament House, in New Delhi on August 10, 2007.
ന്യൂഡൽഹി: ഇന്ത്യയുടെ 17മത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ അഞ്ച് വരെയാണ് പോളിങ് നടക്കുക. നിലവിലെ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ എൻഡിഎ മുന്നണിക്ക് വേണ്ടിയും ഇൻഡ്യാ സഖ്യത്തിന് വേണ്ടി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് പാർലമെൻ്റിലെ എല്ലാ അംഗങ്ങളും ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. രഹസ്യ ബാലറ്റ് പ്രകാരമുള്ള വോട്ടെടുപ്പില്‍, എംപിമാര്‍ക്ക് പാര്‍ട്ടി മറികടന്ന് വോട്ടു ചെയ്യാനാകും. ഇത്തരം ക്രോസ് വോട്ടിങ്ങിനും സാധ്യതയുണ്ട്.
2022ൽ ഏറ്റവും വലിയ വിജയം നേടിയാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം 75 ശതമാനം വോട്ട് നേടിയായിരുന്നു അദ്ദേഹം വിജയം ഉറപ്പിച്ചത്. നിലവിൽ 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപിമാരാണ് വോട്ട് ചെയ്യാൻ യോഗ്യരായുള്ളത്. എന്നാൽ മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ ബിജു ജനതാദളും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ആയതിനാൽ എംപിമാരുടെ എണ്ണം 770 ആയി കുറയും.