അതിരപ്പിള്ളി-മലക്കപ്പാറ വന പാതകളിൽ വന്യ ജീവി ആക്രമണത്തിൽ കര്‍ശന നടപടിയെടുക്കാൻ വന വകുപ്പ് ഉദ്യോഗസ്ഥർ

അന്തര്‍ സംസ്ഥാന പാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ വന്യമൃഗ ആക്രമണം പതിവാകുന്ന സാഹചര്യത്തിൽ കര്‍ശന നടപടി സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ. വനത്തിലൂടെ കടന്നു പോകുന്ന വിനോദ സഞ്ചാരികളും യാത്രക്കാരും മൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതാണ് ആക്രമണങ്ങള്‍ക്കുള്ള പ്രധാന കാരണം. അതിനാൽ വനനിയമങ്ങള്‍ മറികടന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്.
പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിനോട് ചേർന്നുള്ള മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലായി വിസ്തൃതിയിൽ പരന്ന് കിടക്കുന്ന വനമേഖലയാണ് അതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയവ. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന വനപാത കടന്ന് പോകുന്ന ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നത് സർവ സാധാരണയാണ്. ഇവ മനുഷ്യര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും അക്രമാസക്തരാകുന്നത് ഇന്ന് നിരന്തര വാർത്തയായി മാറിയിരിക്കുകയാണ്.
അപകട സാധ്യത മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാണെങ്കിലും വന്യമൃഗ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ കുറവൊന്നും കാണുന്നില്ല. വിനോദ സഞ്ചാരികളും യാത്രക്കാരുമടക്കം ഇതുവഴി കടന്ന് പോകുന്ന പലരും മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതിനാലാണ് അക്രമണം ഉണ്ടാകുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
ഉദ്യോഗസ്ഥരുടെ ഇല്ലാത്ത സാഹചര്യത്തിൽ പല സ്ഥലങ്ങളിലും മുന്നറിയിപ്പുകള്‍ അവഗണിച്ച് ആളുകള്‍ റോഡിലിറങ്ങുന്നവർക്ക് വനം -വന്യജീവി സംരക്ഷണനിയമ പ്രകാരം കേസുകൾ രജിസ്റ്റര്‍ ചെയ്യും. ഏഴുവര്‍ഷം വരെ കഠിനതടവും 10,000 രൂപയുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ. അതിരപ്പിള്ളി മുതല്‍ വാഴച്ചാല്‍ വരെയുള്ള വന പാതകളില്‍ വിവിധ സ്ഥലങ്ങളില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകരുണ്ട്. അതിനാൽ വിനോദസഞ്ചാരികള്‍ക്ക് ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്തുന്നതിനും പുറത്തിറങ്ങുന്നതിനും അനുവാദമില്ല.