അർജൻ്റീന-ഓസ്ട്രേലിയ മത്സരം: കലൂർ സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉന്നതതല യോഗം ചേർന്നു. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. കായികമന്ത്രി വി. അബ്ദുറഹ്മാനും യോഗത്തിൽ പങ്കെടുത്തു.
പദ്ധതി ലക്ഷ്യമിട്ട് ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മത്സരത്തിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും ഫാൻ മീറ്റ് നടത്തുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയും അർജൻ്റീന ടീമും നവംബർ 15ന് കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 18 വരെ നിശ്ചയിച്ചിരിക്കുന്ന സന്ദർശനത്തിന്റെ ഭാഗമായി രണ്ട് സൗഹൃദമത്സരങ്ങൾക്ക് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. തിരുവനന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയം ഔദ്യോഗിക വേദിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ യാത്ര- താമസ സൗകര്യങ്ങൾ കണക്കിലെടുത്താണ് കൊച്ചി സ്റ്റേഡിയം തിരഞ്ഞെടുത്തത്.