Latest News

ഇനി  ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

 ഇനി  ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ദരിദ്രരഹിത കേരളം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന പ്രകടനപത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു.

സമസ്തർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുന്ന പരിപാടികളാണ് പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നത്. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായ കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയും, സമ്പൂർണ പോഷകാഹാര സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ ഭക്ഷണശാലകളുടെ ആരംഭവും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘എല്ലാവർക്കും ഭക്ഷണം’ എന്ന വാഗ്ദാനമാണ് മുൻനിരയിൽ.

തെരുവ് നായ ശല്യം പരിഹരിക്കാൻ പ്രത്യേക ഷെൽട്ടറുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ സ്ഥാപിക്കുമെന്നും വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനകം 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകാനും ലൈഫ് പദ്ധതിക്ക് പുറത്ത് ഭവനരഹിതരായ എല്ലാവർക്കും വീടൊരുക്കാനും എൽഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

വിദ്യാഭ്യാസ രംഗത്ത് ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ അഞ്ചു വർഷത്തിനകം ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും, മിനിമം മാർക്ക് നടപ്പിലാക്കാൻ പഠനപിന്തുണ പ്രസ്ഥാനം സൃഷ്ടിക്കുമെന്നും പറയുന്നു. തീരദേശങ്ങളിൽ കടലിന്റെ 50 മീറ്റർ പരിധിയിൽ താമസിക്കുന്ന എല്ലാവർക്കും പുനർഗേഹം പദ്ധതി വഴി പുനരധിവാസം ഉറപ്പാക്കും. കുടുംബശ്രീ വഴി ഈ സാമ്പത്തിക വർഷം തികയും മുമ്പ് മൂന്ന് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളിൽപ്പെടുന്നു.

അതോടൊപ്പം ബിജെപിക്കും കോൺഗ്രസിനുമെതിരായ വിമർശനങ്ങളും പ്രകടനപത്രികയിൽ ഉണ്ട്. വർഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപി അധികാരം പിടിച്ചെടുത്തതെന്നും അത് നിലനിർത്താൻ ശ്രമിക്കുന്നതുമാണെന്നും പറയുന്നു. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്നതോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും പോലുള്ള ശക്തികളുമായി ബന്ധം പുലർത്തുന്നു എന്നും ആരോപിക്കുന്നു. സാമ്പത്തിക നയങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അടിസ്ഥാനംകൊണ്ട് വ്യത്യാസമില്ലെന്നും, നിയോലിബറൽ നയങ്ങൾ തുടങ്ങിയത് കോണ്‍ഗ്രസ് ആയിരുന്നുവെന്നും അത് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോവുന്നത് ബിജെപിയാണെന്നും പ്രകടനപത്രിക ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes