ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി
ടെഹ്‌റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഇറാനിൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. എന്നാൽ ഈ വാർത്തയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1980-ലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത ഖത്തീബ്, ഇറാന്റെ ജുഡീഷ്യറിയിലും ഇന്റലിജൻസ് വിഭാഗത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രമുഖ ഷിയാ പണ്ഡിതനാണ്.
ഇറാനിലെ ഉന്നത നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും ഇസ്രായേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കുന്നതിൽ തങ്ങളുടെ സൈന്യം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാണ് ഇസ്മയിൽ ഖത്തീബ്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി, ബസീജ് ഫോഴ്സ് തലവൻ ഗൊലാംറിസ സൊലൈമാനി എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജൻസ് മന്ത്രിക്കു നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. മേഖലയിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്.

