തിരഞ്ഞെടുപ്പിനായി കാത്തതാണോ? ഡി.എം.ഒ യോട് വിശദീകരണം തേടി മന്ത്രി
വയനാട്ടില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്ത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഡിഎംഒയോട് വിശദീകരണം തേടി മന്ത്രി കെ രാജൻ. ഓരോ പഞ്ചായത്തിലും റവന്യു വകുപ്പ് നല്‍കിയ അരിയുടെ കണക്കുണ്ട്. ആ അരിയില്‍ യാതൊരു വിധ പ്രശ്നവും ഉണ്ടായിട്ടില്ല. മേപ്പാടി പഞ്ചായത്തിനൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളിലും ഒരു പ്രശ്നവുമില്ല. രണ്ട് മാസം മുൻപ് കിട്ടിയ വസ്തുക്കളിലാണ് പ്രശ്‌നമെന്ന് പുതിയ വാദം. രണ്ട് മാസമായിട്ട് ഈ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് വരാൻ വേണ്ടി കാത്തുവെച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു. സെപ്റ്റംബറില്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ മറ്റിടങ്ങളില്‍ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റ് കണ്ടെത്തിയ സംഭവത്തെയും അദ്ദേഹം വിമർശിച്ചു. ഇത്തരം സംഭവങ്ങള്‍ മോശമാണ്. മുഖം പതിപ്പിച്ച കിറ്റുകള്‍ എങ്ങനെ വന്നു. മേപ്പാടി ദുരന്ത ബാധിതരെ ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. ഏതെങ്കിലും ഏജൻസികള്‍ നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ ആണെങ്കില്‍ എന്തുകൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേപ്പാടിയില്‍ ദുരന്തബാധിതർക്കായി സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നു. അരിയുള്‍പ്പെടെ കിറ്റിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പഴകിയതായിരുന്നു,. അരി, റവ, മാവ് തുടങ്ങിയവയില്‍ പുഴുവിനെയും കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് സർക്കാരിനെതിരെ വിമർശനം കനക്കുന്നതിനിടെയാണ് മേപ്പാടിയില്‍ കിറ്റിലെ ഭക്ഷണം കഴിച്ച് രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
രണ്ട് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചവർക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. വയറുവേദനയും ഛർദ്ദിയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരില്‍ ഒരാളുടെ അമ്മയായ നൂർജഹാൻ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീൻ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാൻ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെയും വയറിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛർദ്ദി അധികമായത്. ഇതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പി പി ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് എ വിജയരാഘവൻ. നടപടി പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ്. പാർട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എഡിഎമ്മിന്റെ മരണത്തില്‍ തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ കടുത്ത അതൃപ്തിയില്ലാണ് പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്. തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേള്‍ക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചില്‍ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കില്‍ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറാണെന്നാണ് ദിവ്യ. നേതൃത്വത്തെ അറിയിച്ചത്.
അതെസമയം നിലവിലെ തഹസില്‍ദാർ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നിലവില്‍ കോന്നി തഹസില്‍ദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.