‘രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം’; വി സിക്ക് കത്ത് നൽകി മിനി കാപ്പൻ
കേരള സർവകലാശാലയിൽ രജിസ്ട്രാർ ചുമതലയുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടയിൽ രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി വി.സിക്ക് കത്തയച്ചു. സർവകലാശാലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പരിഗണിച്ചാണ് താൻ പദവി ഏറ്റെടുക്കാൻ തയാറാകാത്തതെന്ന് കത്തിൽ മിനി കാപ്പൻ അറിയിച്ചു. കഴിഞ്ഞ ഏഴാം തീയതിയിലാണ് മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകാനുള്ള ഉത്തരവ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇറക്കിയത്, എന്നാൽ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത് ഇന്നലെ രാവിലെ മാത്രമാണ്.
ഇതിനൊപ്പം ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന് പകരമായി ഹേമ ആനന്ദന് ചുമതല നൽകി മറ്റൊരു ഉത്തരവും വി.സി പുറത്തിറക്കി. ഇതിനിടെ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. വൈസ് ചാൻസലർക്ക് അയച്ച മൂന്ന് അടിയന്തര ഫയലുകൾ അനിൽകുമാർ അയച്ചതായിപ്പോലും മടക്കി അയച്ചപ്പോൾ, മിനി കാപ്പൻ നൽകിയ 25 ഫയലുകൾ അംഗീകരിക്കുകയായിരുന്നു. ഫയൽ നീക്കവുമായി ബന്ധപ്പെട്ട ചോദ്യത്തിന് “വരട്ടെ നോക്കാം” എന്നായിരുന്നു അനിൽകുമാറിന്റെ പ്രതികരണം.
മിനി കാപ്പന്റെ ഇടപെടൽ നിയമവിരുദ്ധമാണെന്ന ആക്ഷേപം ഉയർത്തിയ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ, വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അനധികൃതമായി സർവകലാശാലയിൽ കയറിയെന്നാരോപിച്ച് രജിസ്ട്രാർക്ക് എതിരായുള്ള നീക്കവുമായി ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നുണ്ട്.
അതേസമയം, വൈസ് ചാൻസലറായ ഡോ. മോഹനൻ കുന്നുമ്മലിന് എതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം ഇന്ന് കൂടി തുടരുകയായിരുന്നു.
Tag: ‘Registrar should be relieved of his duties’; Mini Kappan writes letter to VC

