പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കുംതിരക്കും; 600 ലേറെ പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അറുന്നൂറോളം പേർക്ക് പരിക്ക്. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെ നിരവധി പേർ കുഴഞ്ഞു വീണു. കൊടും ചൂടും തിരക്കും കാരണം 625 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കിൽ നിരവധി പേർക്ക് ചെറിയ പരിക്കുകൾ, ഛർദ്ദി, ബോധക്ഷയം എന്നിവയുണ്ടായി. പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ ഭൂരിഭാഗം പേരെയും ഡിസ്ചാർജ് ചെയ്തതായി പുരി ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കിഷോർ സതപതി അറിയിച്ചു. മേഖലയിൽ ജനത്തിരക്ക് നിയന്ത്രിക്കാനായി സായുധ പൊലീസ് 10,000 ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിച്ചിട്ടുണ്ടായിരുന്നു.