അഹമ്മദാബാദ് വിമാനാപകടം: തിരിച്ചറിഞ്ഞത് 125 മൃതദേഹങ്ങൾ, 84 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതുവരെ 84 മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിലെത്തിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇപ്പോഴും തിരിച്ചറിയാനുള്ളത് നൂറിലധികം മൃതദേഹങ്ങളാണ്. അപകടത്തിൽ ആകെ 274 പേർ മരിച്ചു എന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവരിൽ 241 പേർ വിമാനത്തിലുണ്ടായവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിതയുടെ മൃതദേഹം സ്ഥിരീകരിക്കാൻ വേണ്ടി നടത്തിയ ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഫലം കാത്ത് സഹോദരൻ രതീഷ് ഇപ്പോഴും അഹമ്മദാബാദിലുണ്ട്.
അപകടത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്ന അഹമ്മദാബാദ്–ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1:17ന് എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. അതേസമയം അപകടസ്ഥലത്ത് പരിശോധനകളും തെളിവെടുപ്പുകളും തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.