മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 82 പേർക്ക് ജീവൻ നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ടിനു പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവ്

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 82 പേര്‍ക്ക് ജീവന് നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ടിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കുംഭമേളയ്ക്കിടെ മരിച്ചവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കളളം പറയുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വ്യാജ കണക്കുകള്‍ നല്കുന്നവര് പൊതുജന വിശ്വാസത്തിന് അര്‍ഹരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 37 പേര്‍ക്ക് ജീവന് നഷ്ടമായി എന്നായിരുന്നു സംസ്ഥാന സര്‍ക്കാർ പറഞ്ഞിരുന്നത്.
ഭാരതീയ ജനതാ പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സത്യം എല്ലാവരും കാണുകയും കേള്‍ക്കുകയും മനസിലാക്കുകയും പങ്കുവയ്ക്കുകയും വേണം. സത്യം എന്തെന്ന് അന്വേഷിക്കേണ്ടത് പ്രധാനമാണ്. ആ സത്യം പ്രചരിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ബിജെപിയും അതിന്റെ നേതാക്കളും അനുയായികളുമെല്ലാം ആത്മപരിശോധന നടത്തണം. മരണത്തെക്കുറിച്ച് നുണ പറയുന്നവര്‍ കപട സാമ്രാജ്യത്തിന്റെ കിരീടാവകാശിയാകാന്‍ എത്ര ദൂരം പോകുമെന്ന് ഓര്‍ക്കണമെന്നും ഇത്തരം വ്യാജ കണക്കുകൾ പൊതുജനവിശ്വാസത്തിന് യോഗ്യമല്ലെന്നും. വ്യാജ കണക്ക് നല്‍കിയെന്ന് മാത്രമല്ല അവരത് സഭയില്‍ അവതരിപ്പിക്കുക കൂടി ചെയ്തുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കുംഭമേള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. ‘എന്തുകൊണ്ടാണ് നഷ്ടപരിഹാരം പണമായി നല്‍കിയത്? ആ പണത്തിന്റെ ഉറവിടം എവിടെയാണ്? വിതരണം ചെയ്യാത്ത പണം എവിടെപ്പോയി? ഏത് നിയമപ്രകാരമാണ് പണ വിതരണത്തിന് അംഗീകാരം നല്‍കിയത്? ആരാണ് ഈ പണമിടപാടുകള്‍ക്ക് അംഗീകാരം നല്‍കിയത്? ഇതിന് രേഖാമൂലമുളള ഉത്തരവുണ്ടോ? പണം കൈകാര്യം ചെയ്യുന്നതില്‍ ക്രമക്കേടുണ്ടായിണ്ടുണ്ടോ? ‘- അഖിലേഷ് യാദവ് ചോദിച്ചു.
ബിബിസിയുടെ റിപ്പോര്‍ട്ടുകൊണ്ട് വിഷയം അവസാനിക്കുന്നില്ലെന്നും മഹാകുംഭമേളക്കിടെ ഉണ്ടായ മരണങ്ങള്‍ക്കും പണമിടപാടുകള്‍ക്കും പിന്നിലെ സത്യങ്ങളെക്കുറിച്ചുളള അന്വേഷണത്തിന്റെ തുടക്കം മാത്രമാണിതെന്നും അഖിലേഷ് യാദവ് പറഞ്ഞു. വ്യാജ വിവരങ്ങള്‍ എത്ര നന്നായി കൈകാര്യം ചെയ്താലും ഒരിക്കല്‍ സത്യം മറനീക്കി പുറത്തുവരിക തന്നെ ചെയ്യുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഉത്തർപ്രദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 37 പേർ മാത്രമാണ് മരിച്ചത്. മരിച്ച 37 പേരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക കണക്കില്‍പ്പെടാത്തവരുടെ കുടുംബങ്ങള്‍ക്ക് പണമായി 5 ലക്ഷം രൂപ നല്‍കിയെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുന്നതിൻ്റെ ചിത്രങ്ങളടക്കമാണ് ബിബിസി ഹിന്ദി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.