സാങ്കേതിക പ്രശ്നം പരിഹരിച്ചു; ആക്സിയോം – 4 വിക്ഷേപണം ജൂൺ 19 ന്

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കുള്ള (ഐഎസ്എസ്) യാത്രയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 19-നാണ് ദൗത്യം വിക്ഷേപിക്കുന്നത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിന്റെ നാലാമത്തെ ദൗത്യമായ ആക്സിയോം-4 ലൂടെയാണ് ശുഭാംശു ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നത്. വിക്ഷേപണം മെയ് 29ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജൂൺ 10 ലേക്ക് മാറ്റി. പിന്നീട് വീണ്ടും മാറ്റി ജൂൺ 11ന് നിശ്ചയിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം ജൂൺ 11നുള്ള വിക്ഷേപണവും മാറ്റിവെക്കേണ്ടിവന്നു. പേടകം വിക്ഷേപിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജൻ ചോർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടക്കത്തിൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ മാറ്റിവെക്കേണ്ടിവന്നിരുന്നെങ്കിലും കഴിഞ്ഞ തവണ കണ്ടെത്തിയത് ഗൗരവമുള്ള സാങ്കേതിക പ്രശ്നമായിരുന്നു.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലൂടെ ബഹിരാകാശത്തിലേക്ക് പുറപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ സഞ്ചാരികളും ഉണ്ടാകും. 14 ദിവസത്തെ ദൗത്യത്തിനിടയിൽ ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും.