ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം!; തിരുവനന്തപുരം വിമാനത്താവളത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ശനിയാഴ്ച രാത്രി പത്തരയോടെ, അടിയന്തര അനുമതി തേടി രാത്രി പത്തരയോടെ ആ അതിഥി എത്തിയത്. ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയാണ് യുദ്ധ വിമാനത്തിന് റണ്‍വേയിലിറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയത്. ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്. എന്നാല്‍ തികച്ചും സാധാരണമായ ഒന്നെന്നാണ് ഇന്ത്യന്‍ വ്യോമസേന ഈ നടപടിയെ വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് നാവിക വിഭാഗമായ റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനമാണ് തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നേവിയും റോയല്‍ നേവിയും സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. പറന്നുയര്‍ന്ന വിമാനത്തിന് കാലാവസ്ഥ മോശമായതോടെ തിരിച്ച് കപ്പലിലേക്ക് തിരിച്ചിറങ്ങാന്‍ സാധിക്കാതെ വരികയും കരയില്‍ ഇറങ്ങുകയുമായിരുന്നു.
ഇന്ധനം കഴിഞ്ഞതിനെ തുടര്‍ന്നോ, തകരാറുകള്‍ മൂലമോ യാത്രാവിമാനങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഇത്രയേറെ നേരം നിലത്തിറക്കിയിടുന്നത് അത്ര സാധാരണമല്ല ഒരു രാജ്യത്തിന്റെ യുദ്ധവിമാനം മറ്റൊരു രാജ്യത്ത് അടിയന്തരമായി ഇറക്കുന്നത്. അതും നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച, ലോകത്തിലെ ഏറ്റവും വിലയേറിയതെന്ന് കരുതപ്പെടുന്ന ഒരു യുദ്ധവിമാനം.
ലോക്ക്ഹീഡ് മാര്‍ട്ടിൻ വികസിപ്പിച്ചെടുത്ത എഫ് 35 ലൈറ്റ്‌നിങ് സെക്കന്‍ഡ്, സിംഗിള്‍-എഞ്ചിന്‍ സ്റ്റെല്‍ത്ത് മള്‍ട്ടിറോള്‍ കോംബാറ്റ് വിമാന കുടുംബത്തിലെ അഞ്ചാംതലമുറയാണ്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനങ്ങള്‍ക്ക് 50,000 അടി ഉയരത്തില്‍ വരെ പറക്കാനാകും. 2018ലാണ് എഫ് 35 വിമാനങ്ങൾ ബ്രിട്ടീഷ് വ്യോമസേനയുടെ ഭാഗമാകുന്നത്. നിലവില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്ന ഒന്നാണ് എഫ് 35 ആണ്.
ബ്രിട്ടീഷ് F-35B എയർക്രാഫ്റ്റുകൾ നിരവധി അന്തർദേശീയ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയിൽ നടന്ന കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് വിന്യാസം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. RAF Marham-ലും HMS Queen Elizabeth-ലുമാണ് ഈ വിമാനങ്ങൾ സ്ഥിരമായി പ്രവർത്തിക്കുന്നത്. ആർക്ക്ടിക്കിൽ നിന്ന് ദക്ഷിണ ചൈനാ കടൽ വരെയുള്ള പല മേഖലകളിലും നീണ്ടുനിൽക്കുന്ന ഓപ്പറേഷനുകൾക്കായി ഇത് പ്രവർത്തിച്ചിട്ടുണ്ട്.
സെന്‍സര്‍ ഫ്യൂഷന്‍ ടെക്‌നോളജി, റഡാറില്‍ നിന്ന് ഒഴിവാകാനാകും എന്നുള്ളതാണ് പഴയ തലമുറയിലെ യുദ്ധവിമാനങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പെട്ടെന്നുള്ള ടേക്ക് ഓഫും വെര്‍ട്ടിക്കല്‍ ലാന്‍ഡിങും സാധ്യമാകുന്ന ഈ യുദ്ധ വിമാനം കാറ്റപള്‍ട്ട് സിസ്റ്റമില്ലാതെ എയര്‍ക്രാഫ്റ്റ് കാരിയേഴ്‌സിനുള്ളില്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. ശക്തിയേറിയ ലിഫ്റ്റ് ഫാനും പുറകിലെ റോട്ടേറ്റിംഗ് എക്സ്ഹോസ്റ്റ് നോസിലുമാണ് ഈ കഴിവിന് പിന്നിലെ സാങ്കേതികത. F-35B യുടെ ഹാർട്ട് എന്ന് വിശേഷിപ്പിക്കാവുന്നത്, അതിന്റെ സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ്. മെറ്റിയോർ ബിയോണ്ട്-വിഷ്വൽ-റേഞ്ച് മിസൈലിന്റെ സംയോജനം, F-35B യുടെ പോരാട്ട സാധ്യത വർദ്ധിപ്പിക്കുന്ന ഒരു പ്രധാന നവീകരണമാണ്. F-35B ഉൾക്കൊള്ളുന്ന AN/APG-81 AESA റഡാർ, Electro-Optical Targeting System (EOTS), Distributed Aperture System (DAS) തുടങ്ങിയ സാങ്കേതിക ഘടകങ്ങൾ പൈലറ്റുമാരെ 360 ഡിഗ്രി ബാറ്റിൽ ഫീൽഡ് നിരീക്ഷിക്കാൻ സാധ്യമാക്കുന്നു. ഈ മുഴുവൻ സെൻസറുകളും sensor fusion സിസ്റ്റത്തിലൂടെ സംയോജിപ്പിച്ച് ഒരു ഏകീകൃത ഡിസ്‌പ്ലേ ആയി പൈലറ്റിന് കാണിക്കുന്നു. അതുവഴി, യുദ്ധത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ഈ വിമാനം അത്യുത്തമമാണ്.
2025 മധ്യത്തോടെ, യുകെ 40-ലധികം F-35B വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2033 ഓടെ ഈ സംഖ്യ കുറഞ്ഞത് 74-ൽ എത്തിക്കാനും, ഭാവിയിൽ 138 വരെ ഉയർത്താനും ലക്ഷ്യമിടുന്നു.
ബ്രിട്ടീഷ് F-35B യിൽ AIM-120 AMRAAM മിസൈലുകളും Paveway IV ലേസർ-ഗൈഡഡ് ബോംബുകളും അടങ്ങിയ ആധുനിക ആയുധങ്ങൾ ഉൾക്കൊള്ളുന്നു. ഈ വിമാനത്തിൽ Meteor മിസൈലിന്റെ ഏകീകരണം അതിന്റെ വ്യാപ്തിയും തന്ത്രപരമായ പ്രാധാന്യവും വർദ്ധിപ്പിക്കുന്നുണ്ട്. ഭാവിയിൽ F-35 B യുടെ കൂടെ ഡ്രോണുകളും സ്വയം നിയന്ത്രിത വ്യോമതാവളങ്ങൾക്കുമായി ബ്രിട്ടീഷ് നേവി തയ്യാറെടുക്കുന്നുണ്ട്. ഇത് വിവിധ മേഖലയിലുള്ള പോരാട്ടങ്ങളിൽ ബ്രിട്ടന്‍റെ ശക്തമായ നിലപാട് എടുത്തുകാട്ടാൻ സഹായിക്കും.
ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം മൂന്ന് എന്‍ജിനീയര്‍മാരും ഒരു പൈലറ്റുമടങ്ങിയ സംഘം ഇവിടെയെത്തിയിരുന്നു. എന്നാല്‍ ഇന്നലെയും വിമാനത്തിന് തിരിച്ചുപറക്കാനായില്ല. ഇന്നത്തോടെ തകരാറുകളെല്ലാം പരിഹരിച്ച് തിരിച്ച് പറക്കാനാകുമെന്നാണ് കരുതുന്നത്.
Tag; British Navy’s F-35B fighter jet, the world’s most expensive fighter jet!; at Thiruvananthapuram airport