ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി അമ്മ

ചെന്നൈ: ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിന്റെ ബാൽക്കണിയിൽനിന്ന് തള്ളി കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലൊരാൾ ജന്മനാ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലായിരുന്നു, അതു മൂലമുള്ള മാനസിക സമ്മർദ്ദത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് ഭാരതി പൊലീസിനോട് മൊഴി നൽകി. കുട്ടികളിൽ ഒരാളെ കാണാനില്ലെന്നു അമ്മ ഭാരതിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കൾ ഏറെ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സംഭവം നീലാങ്കര പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അമ്മയായ ഭാരതി കുറ്റം ചെയ്തതായി കണ്ടെത്തി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് കുഞ്ഞിനെ ബാഗിലാക്കി ബാൽക്കണിയിൽ നിന്നാണ് തള്ളിയതെന്ന് ഭാരതി പൊലീസിനോട് വെളിപ്പെടുത്തി. കേസ് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ വാഹന സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്യുന്ന അരുണിനും ഭാരതിക്കും 43 ദിവസം മുൻപാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്.