ധർമ്മസ്ഥല വെളിപ്പെടുത്തൽ; ഉൾക്കാട്ടിലെ പരിശോധന വെല്ലുവിളി

ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ രണ്ടാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിൽ ഒരേസമയം പരിശോധന നടത്തും. ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടക്കുക. എന്നാൽ ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.
ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്ന് കുഴിയെടുക്കാൻ കൊണ്ടുപോവുകയെന്നാണ് വിവരം. പുട്ടൂർ റവന്യു അസിസ്റ്റൻറ് കമ്മീഷണർ സ്റ്റെല്ല വർഗീസ് എസ്ഐടി ഓഫീസിലെത്തിയിട്ടുണ്ട്. ഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തുകയാണ്. തൊട്ടടുത്ത ഇടങ്ങളിലെ തഹസിൽദാർമാരെ അടക്കം വിളിച്ചുവരുത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയാണ്. ഇന്നലെ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.