ജി7 ഉച്ചകോടി; അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മടങ്ങുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മടങ്ങുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ ജി7 നേതാക്കൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് ട്രംപ് നേരത്തെ മടങ്ങുന്നത്. എന്നാൽ, ഇസ്രയേലും ഇറാനും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് മറ്റ് നേതാക്കളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയത്. ഇത് ഒരു നല്ല സൂചനയായി കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ മാധ്യമങ്ങളോട് പ്രതികരിച്ചു.
51-ാമത് ജി-7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്കിസിലാണ് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ,യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയിരുന്നു. കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത്.
അതേ സമയം, ഇറാൻ-ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎസ് ജെറ്റുകൾ ഉപയോഗിച്ചു എന്നുളള അവകാശവാദം ട്രംപ് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക പ്രതിനിധിയും പെന്റഗൺ വക്താവുമായ ഷോൺ പാർനെലാണ് ഈ കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ നിരൂപകനും വേൾഡ് ഇൻഡിപെൻഡന്റ് ന്യൂസിന്റെ സിഇഒ ഡൊമിനിക് മൈക്കൽ ട്രിപ്പിയുടെ എക്സ് പോസ്റ്റിന് മറുപടി നൽകി കൊണ്ടാണ് അമേരിക്ക ഈ കാര്യം സ്ഥിരീകരിച്ചത്. അമേരിക്ക ഔദ്യോഗികമായി മറുപടി നൽകിയതോടെ ഡൊമിനിക് മൈക്കൽ ട്രിപ്പി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.