സെക്രട്ടറിക്ക് താഴെ എക്സ്ഒഫിഷ്യോ സെക്രട്ടറി; വിജ്ഞാപനമിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ “സെക്രട്ടറിക്ക് താഴെയായി” എക്സ്ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിന് റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി നടത്തി. വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെ എക്സ്ഒഫിഷ്യോ സെക്രട്ടറിയായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ.എം. എബ്രഹാം പദവിയിൽ നിന്നും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതിയിലേക്ക് അമിക്കസ് ക്യൂറി സമർപ്പിച്ച റിപോർട്ടിൽ ഉള്ളത്. തോമസ് ഐസക്കിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി കെ.എം. എബ്രഹാമിനെ നിയമിച്ചത് നിലവിലില്ലാത്ത ‘എക്‌സ് ഒഫിഷ്യോ സെക്രട്ടറി’ എന്ന പദവി ഉപയോഗിച്ചാണെന്നുള്ള ആരോപണമുയർന്നിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഈ മാസം 17-ന് ഹരജി വീണ്ടും പരിഗണിക്കും. സെക്രട്ടറിക്ക് താഴെയുള്ള എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിനായുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു. സര്‍ക്കാരിന് പുറത്ത് നിന്നുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയും ഈ തസ്തികയിൽ നിയമിക്കാൻ കഴിയുമെന്ന് വ്യക്തമാകുന്നു.