‘ഒറ്റക്കാലില്‍ നിന്ന് അടിച്ച റണ്ണുകള്‍ ഇന്ത്യ തിരികെ നല്‍കണം’, ശുഭ്‌മാന്‍ ഗില്ലിനെ പൊരിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ മോശം ക്യാപ്റ്റൻസിയെയും ഇന്ത്യൻ ബൗളര്‍മാരുടെ മോശം പ്രകടനത്തെയും വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 358 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് 133 റണ്‍സ് കൂടി മതി. ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷം മാറി വെയിലുദിച്ചത് ബാറ്റിംഗിന് അനുകൂല സാഹചര്യമൊരുക്കിയെങ്കിലും ഗില്ലിന്‍റെ മോശം തന്ത്രങ്ങളും ബൗളര്‍മാരുടെ മോശം പ്രകടനവുമാണ് രണ്ടാം ദിനം ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കിയതെന്ന് ഹുസൈന്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് ടീമില്‍ പോലുമില്ലാതിരുന്ന അന്‍ഷുല്‍ കാംബോജിന് ജസ്പ്ര്തീത് ബുമ്രക്കൊപ്പം ന്യൂബോള്‍ നല്‍കിയ ഗില്ലിന്‍റെ തീരുമാനം പൂര്‍ണമായും പിഴച്ചു. പരിചയസമ്പന്നനായ മുഹമ്മദ് സിറാജുള്ളപ്പോഴാണ് ഗില്‍ കാംബോജിന് ന്യൂബോള്‍ നല്‍കിയത്. ഞാനായിരുന്നെങ്കില്‍ സിറാജിനെക്കൊണ്ട് ന്യൂബോള്‍ എറിയിക്കുമായിരുന്നു.
പിച്ചിലെ ഒരറ്റത്തുള്ള പച്ചപ്പ് മുതലാക്കാനും ഇന്ത്യൻ ബൗളര്‍മാര്‍ക്കായില്ല. ആ എന്‍ഡില്‍ നിന്ന് ബൗള്‍ ചെയ്താണ് ബെന്‍ സ്റ്റോക്സ് അഞ്ച് വിക്കറ്റെടുത്തത്. എന്നാല്‍ ബൗളിംഗ് എന്‍ഡ് തീരുമാനിച്ചതിലും ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ പാഡ് ലക്ഷ്യമാക്കി തുടര്‍ച്ചയായി പന്തെറിഞ്ഞ് അനായാസം റണ്‍സ് വഴങ്ങിയതിലും ഇന്ത്യക്ക് പിഴച്ചു. റിഷഭ് പന്ത് ഒറ്റക്കാലില്‍ ക്രീസിലെത്തി നേടിയ വിലയേറിയ റണ്‍സാണ് ബൗളര്‍മാര്‍ ഇങ്ങനെ പാഴാക്കി കളഞ്ഞത്. അതുകൊണ്ട് തന്നെ റിഷഭ് പന്ത് അടിച്ച റണ്ണുകള്‍ ഇംഗ്ലണ്ടിന് തിരികെ നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും സ്കൈ സ്പോര്‍ട്സിനോട് ഹുസൈന്‍ പറഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇന്ത്യക്കെതിരെ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും തകര്‍ത്തെറിഞ്ഞപ്പോള്‍ തെളിഞ്ഞ കാലാവസ്ഥയില്‍ ഇന്ത്യൻ പേസര്‍മാര്‍ക്ക് യാതൊരു ഇംപാക്ടും ഉണ്ടാക്കാനായില്ല. 32-ാം ഓവറിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. സാക് ക്രോളിയെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.