ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് ട്രംപ്

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിൽ അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ട്രംപ് ചര്‍ച്ച നടത്തി. ഇസ്രയേലിന് പിന്തുണ നല്‍കുമെന്നും ചർച്ചയിൽ ട്രംപ് പറഞ്ഞു.
ഇറാനില്‍ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണം വിജയകരം എന്നാണ് സിഎന്‍എന്നുമായി നടത്തിയ ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. എന്തെങ്കിലും ബാക്കിയാകുന്നതിന് മുന്‍പ് ആണവ കരാറില്‍ ഒപ്പ് വെക്കാന്‍ ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി മുറുകുന്നതിനിടെ ചേര്‍ന്ന അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
അതേസമയം, ഇസ്രയേലിനെതിരെ ഇറാന്‍ പ്രത്യാക്രമണം നടത്തി. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ ഇറാന്റെ മതനേതൃത്വം കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന ഇറാന്‍ പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ട പ്രത്യാക്രമണം ആരംഭിച്ചത്. ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി.