തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലെ 150 കേന്ദ്രങ്ങൾ ആക്രമിച്ചു

ടെൽ അവീവ്: ഇസ്രയേലിന്റെ തീവ്രമായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഓപ്പറേഷൻ ട്രൂ പ്രോമിസ് III” എന്ന പേരിൽ പ്രത്യാക്രമണം ആരംഭിച്ചു. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ സൈനിക താവളങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാനമായ 150ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതുവരെ ഇസ്രായേൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 80 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുസേനകളും ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും തകർക്കുന്നതിൽ വ്യോമസേന നിരന്തരമായി മുന്നേറ്റം തുടരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. ടെൽ അവീവിലും ജറുസലേമിലുമാണ് ഇറാന്റെ ആക്രമണങ്ങൾ കൂടുതൽ വിനാശം വിതച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.