ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്. വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസണിലെ ബങ്കറിലാണ് അഭയം തേടിയതെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നീക്കം. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാല് ദിവസത്തെ ആക്രമണങ്ങളിൽ ഇറാനിൽ മരണസംഖ്യ 224 ആയി.
ഇസ്രായേലും ഇറാനും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലും സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആയത്തൊള്ള ഖമനേയി ബങ്കറിൽ അഭയം തേടിയിരിക്കുന്നത്.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്.
അതേസമയം, ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി ടെഹ്‌റാനില്‍ നിന്ന് മാറ്റാന്‍ നീക്കം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രത്തിലേക്കായിരിക്കും തല്‍ക്കാലം ഇന്ത്യന്‍ പൗരന്മാരെ മാറ്റുക. വിദ്യാര്‍ത്ഥികളെ പ്രത്യേകം ബസില്‍ കൊണ്ടുപോകും. ഇതുസംബന്ധിച്ച നിര്‍ദേശം തെഹ്റാനിന് ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനിലുണ്ടെന്നാണ് വിവരം. എല്ലാത്തരം വിസകള്‍ ഉളളവരും ഉടന്‍ തന്നെ തെഹ്റാനില്‍ നിന്ന് മാറണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.