ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. 110 വിദ്യാര്‍ത്ഥികളുമായാണ് വിമാനം ഡൽഹിയിലെത്തിയത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്.
തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ത്ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയേക്കുമെന്നാണ് വിവരം.
ഇന്ത്യന്‍ പതാകയേന്തിയാണ് ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പുറത്തേക്ക് വന്നത്. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. സ്ഥിതി വഷളായാല്‍ ഇസ്രയേലില്‍നിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരും. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ എംബസിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
Tag; Israel-Iran conflict; First flight with students from Iran arrives in Delhi as part of Operation Indus