ഖമനയിയെ ലക്ഷ്യമിട്ട് ഇസ്രയേൽ: മിസൈൽ ആക്രമണത്തിന് കടുത്ത പ്രതികരണവുമായി പ്രതിരോധമന്ത്രി

ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിന് സമീപമുള്ള ഒരു ആശുപത്രിയിൽ ഇറാൻ മിസൈൽ പതിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്റെ ആശുപത്രിയിലേക്കുള്ള ആക്രമണത്തിന് ഖമനയിയാണ് ഉത്തരവാദിയെന്നും ഇതിന്റെ പ്രതിഫലമായി ഇസ്രയേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി.
ഭീരുത്വം പുലർത്തുന്ന ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും താമസസ്ഥലങ്ങളിലേക്കും മിസൈലുകൾ അയക്കുകയാണ്. ഖമനയിക്ക് തന്റെ ഈ ക്രൂരതകൾക്ക് ഉത്തരം പറയേണ്ടി വരും. ഇസ്രയൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചു. ഖമനയിയെ ഇല്ലാതാക്കുന്നതിന് ഇസ്രയേൽ പ്രതിരോധ സേന ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.