നിമിഷപ്രിയയെ രക്ഷിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകി കെ. രാധാകൃഷ്ണൻ എം.പി

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. കേസ് അതീവ സങ്കീർണ്ണവും ദാരുണവുമായ പശ്ചാത്തലത്തിൽ ആണെന്നതും, വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നതിൽ നിന്ന് തിരികെവരാൻ സമയപരിധി വളരെ കുറവാണെന്നതും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ ഇപ്പോൾ യെമനിലെ ജയിലിൽ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് വധശിക്ഷ 2025 ജൂലൈ 16ന് നടപ്പിലാക്കുമെന്ന് യെമൻ അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഒപ്പുവെച്ചത്.
നിമിഷപ്രിയ നിയമപരമായി ശിക്ഷാർഹയായ കൃത്യം ചെയ്തതായി കാണുന്നുവെങ്കിലും, അതിനു പിന്നിൽ വ്യക്തിപരമായ ദാരുണമായ മാനസിക ആഘാതങ്ങളും പീഡനങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. യെമനിൽ താമസിക്കുന്നതിനിടെ ദീർഘകാല ചൂഷണത്തിനും മാനസിക പീഡനത്തിനും വിധേയയായിരുന്നുവെന്നും, അതിന്റെ പശ്ചാത്തലത്തിലാണ് ഈ ദുരന്തകരമായ സംഭവം നടന്നതെന്നുമാണ് കെ. രാധാകൃഷ്ണൻ കത്തിൽ വ്യക്തമാക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തിനായി അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി ഏകദേശം 1 മില്യൺ ഡോളർ (ഏകദേശം 8.67 കോടി രൂപ) ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മാനുഷികതയും അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയിലും കാഴ്ചവയ്ക്കേണ്ട ദയാഭാവവുമാണ് ഇതിന്റെ പ്രമേയമെന്ന് രാധാകൃഷ്ണൻ എം.പി കത്തിലൂടെ അറിയിച്ചു. യു.എ.ഇ. പോലുള്ള അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മുൻനിർത്തി യെമൻ സർക്കാരുമായി സംസാരിച്ച് ഉചിതമായ ഇടപെടലുകൾ നടത്തി വധശിക്ഷ തടയാൻ കേന്ദ്ര സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
Tag: K. Radhakrishnan MP writes to Prime Minister seeking urgent intervention to save Nimishapriya