മാലിന്യം വലിച്ചെറിയുന്നത് കണ്ടോ, തെളിവോടെ റിപ്പോർട്ട് ചെയ്താൽ പാരിതോഷികമുണ്ട്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ നാലിൽ ഒന്നു പാരിതോഷികമായി നൽകുമെന്ന് തദ്ദേശകാര്യമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 2,500 രൂപയുടെ പരമാവധി പരിധി നീക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും കൂടുതൽ പാരിതോഷികം ലഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പൊതുസ്ഥല മലിനീകരണം തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം
തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും നിർബന്ധമായും പാരിതോഷികം നൽകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. ഹരിതകർമസേനാംഗങ്ങൾ, എൻ.എസ്.എസ് വളണ്ടിയർമാർ, എസ്‌പിസി കേഡറ്റുകൾ, കോളജ് വിദ്യാർത്ഥികൾ എന്നിവർക്കുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും ഈ നിരീക്ഷണ സംവിധാനം ഉൾപ്പെടുത്തും. 9446700800 എന്ന വാട്‌സാപ് നമ്പരിലേക്കാണ് അധികം പരാതികൾ ലഭിക്കുന്നത്. ഈ പരാതികൾ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ കീഴിൽ പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.