മലാപറമ്പ് പെൺവാണിഭ കേസ്; രണ്ട് പൊലീസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ചും അന്വേഷണം

കോഴിക്കോട് മലാപറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ചും അന്വേഷണം. പെൺവാണിഭ സംഘത്തിലെ നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഡ്രൈവർമാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. കേസിൽ ഇരുവരെയും പ്രതിചേർത്തേക്കും. കൂടുതൽ പേർ കൂടി കേസിൽ പിടിയിലാകുമെന്നാണ് സൂചന.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയാണ് വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.