മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്തി

മേഘാലയ ഹണിമൂൺ കൊലപാതക കേസിലെ സുപ്രധാന തെളിവായ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്തി. രാജയെ കൊലപ്പെടുത്താനുള്ള വടിവാളാണ് കണ്ടെടുത്തത്. വടിവാള്‍ വാങ്ങിയത് ഗുവഹത്തി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്ന് പൊലീസിനു വ്യക്തമായി. കൊലപാതക ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു.
മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്‌കൂട്ടര്‍ റെന്റിനെടുത്ത് പോയ ദമ്പതികള്‍ 25-ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെ പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. വീണ്ടും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും സോനം ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുന്നതും.
സോനത്തിന്റെ വിവാഹേതര ബന്ധമാണ് കൊലയില്‍ കലാശിച്ചത് എന്നും പൊലീസ് പറയുന്നു. രാജ് കുഷ്വഹ എന്ന യുവാവുമായി സോനം പ്രണയത്തില്‍ ആയിരുന്നു. ഇവര്‍ ഒന്നിച്ചു ജീവിക്കാനായി ഹണിമൂണിനിടെ രാജയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആളെ ഏര്‍പ്പടുത്തുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്, വിശാല്‍, ആനന്ദ്, ആകാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.