നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക്

കൊട്ടികലാശവും പ്രചാരണ ആവേശവും കഴിഞ്ഞ് ജനവിധി തേടാനൊരുങ്ങുകയാണ് നിലമ്പൂർ. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിയത് മുതൽ നിലമ്പൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ കഥാവഴിയിൽ ട്വിസ്റ്റുകളുണ്ടാവുന്നത്. ഉപതെരഞ്ഞടുപ്പ് കഴിയുന്നതോടെ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്, നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. നിലമ്പൂരിലെ ജനത കെെവിടില്ലെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്സ് നേതാവായ പിവി അൻവറും, ബി.ജെ.പി സ്ഥാനാർത്ഥിയായ മോഹൻ ജോർജ് പിടിക്കുന്ന വോട്ടുകളും, നിലമ്പൂരിലെ വിധിയെഴുത്തിൽ നിർണ്ണായകമാകും.
രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഉണ്ട്.
ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമടങ്ങുന്ന, കർഷകരും കുടിയേറ്റ ജനതയും ചെറുകിട വ്യാപാരികളും ആദിവാസികളും ഉൾപ്പെട്ട മലയോര മേഖലയാണ് നിലമ്പൂർ. 2021 ഏപ്രില്‍ ആറിനാണ് കഴിഞ്ഞ നിയമസഭ പൊതു തിരഞ്ഞെടുപ്പ് നടന്നത്. 2026-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലും തികച്ചില്ല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യം നൽകുന്നതും ഇത് തന്നെയാണ്. പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ വർണാഭ മാറും മുൻപാണ് നിയമസഭാ തിരഞ്ഞെടുപ്പുവരെ നീളുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള കിക്ക്ഓഫ് നിലമ്പൂരിൽ നിന്നും ആരംഭിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പെനും നിയമസഭയിലേക്കുളള രാഷ്ട്രീയ പോരാട്ടത്തിന്റെ റിഫ്ലക്ഷൻ കൂടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.
നിലമ്പൂരിലെ ഈ രാഷ്ട്രീയ വിധിയെഴുത്തിന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കും എന്നതിൽ സംശയമില്ല. ഇടത് പക്ഷത്തിനും പ്രതിപക്ഷത്തിനും ശക്തമായ സ്വാധീനമുള്ള നിയമസഭ മണ്ഡലമാണ് നിലമ്പൂര്‍. മൂന്നാം അങ്കത്തിന് തയാറെടുക്കുന്ന പിണറായി സർക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരം ഉയർത്തിപിടിക്കാനോ പോരായ്മകളെയും വീഴ്ചകളെയും നിലമ്പൂരിലൂടെ കേരള സമൂഹത്തിന്റെ മുമ്പാകെ വെക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു പ്രതിപക്ഷത്തിന് കൈവന്നിരുന്നത്, എന്നാൽ അതും കുറിക്ക് കൊള്ളിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഇത് നേട്ടമായി മാറുന്നത് പിണറായി സർക്കാരിന് തന്നെയാകും. മറുവശത്തു ഭരണ പക്ഷത്തിനാകട്ടെ സ്വന്തം നേട്ടങ്ങളെ വോട്ടാക്കാനുള്ള വേദിയായിരുന്നു നിലമ്പൂര്‍.
വിവാദങ്ങളുടെ പെരുമഴയാണ് തുടക്കം മുതൽ നിലമ്പൂരിൽ പെയ്തിറങ്ങിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലം അടയാളപ്പെടുത്തിയതും ജനാധിപത്യ സംവാദങ്ങളോ ഭരണ പ്രതിപക്ഷ മുന്നണികളുടെ വാദ പ്രതിവാദങ്ങളോ അല്ല മറിച്ച് ചർച്ചയായത് വർഗീയതയും രാഷ്ട്രീയ നാടകങ്ങളുമാണ്. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുന്നോട്ട് വെച്ചത് ആവനാഴിയിലെ മികച്ച അമ്പുകൾ തന്നെയായിരുന്നു. അതിന് തെളിവായിരുന്നു ഇരു വിഭാഗത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനവും അതിന് ലഭിച്ച സ്വീകാര്യതയും. തൃക്കാക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് അടുത്ത കേരള ഭരണം ലക്ഷ്യമിട്ടാണ് നിലമ്പൂരില്‍ 34 വര്‍ഷം എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂര്‍ തിരിച്ചുപിടിക്കാൻ ഇറക്കിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടിലെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വിജയം ഹൈക്കമാന്റിനും ഏറെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയത്തിനപ്പുറത്ത് സാംസ്‌ക്കാരിക രംഗത്തും സിനിമാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചതും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനുമായിരിക്കെ ദേശീയ തലത്തില്‍ നടപ്പാക്കിയ ശ്രദ്ധേയ പദ്ധതികളുടെ മികവുമാണ് ആര്യാടന്‍ ഷൗക്കത്തിന് അവകാശപ്പെടാനുള്ളത്.
എന്നാൽ, സാമുദായിക സമവാക്യമാണ് കോണ്‍ഗ്രസ് ഇവിടെ, പരിഗണിച്ചത്. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള മുസ്ലീം ഭൂരിപക്ഷമായ 6 ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാറില്‍ ഹിന്ദു വിഭാഗത്തില്‍ നിന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഐ.സി ബാലകൃഷ്ണന്‍, മലപ്പുറത്ത് വണ്ടൂരില്‍ നിന്നും എ.പി അനില്‍കുമാര്‍, പാലക്കാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ 3 എം.എല്‍.എമാരാണുള്ളത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് കണ്ണൂര്‍ ഇരിക്കൂറില്‍ നിന്നും സജീവ് ജോസഫ്, പേരാവൂരില്‍ നിന്നും സണ്ണി ജോസഫ് എന്നിവരും മുസ്ലീം വിഭാഗത്തില്‍ നിന്ന് വയനാട് കല്‍പ്പറ്റയില്‍ നിന്നുള്ള ടി. സിദ്ദിഖും മാത്രമാണുള്ളത്. നേരത്തെ ടി. സിദ്ദിഖും പാലക്കാട് ഷാഫി പറമ്പിലുമായി മലബാറില്‍ നിന്നും രണ്ട് മുസ്ലീം എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുകയും ചെയ്തതോടെ മലബാറിലെ കോണ്‍ഗ്രസിന്റെ മുസ്ലീം പ്രാതിനിധ്യം രണ്ടില്‍ നിന്നും ഒന്നായി കുറഞ്ഞു.
മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കുന്നതോടെ നഷ്ടപ്പെട്ട മുസ്ലീം പ്രാതിനിധ്യമാണ് കോണ്‍ഗ്രസിന് ഉറപ്പിക്കാനാവുക. നിലമ്പൂരില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമായിരുന്നു ഷൗക്കത്തിനെതിരാളിയായി ഡിവൈഎഫ് ഐ, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന എം സ്വരാജിനെ ഇടത് പക്ഷം രംഗത്തിറക്കിയത്. സ്വരാജിലൂടെ നിലമ്പൂരില്‍ മാത്രമല്ല കേരളത്തിലും ഭരണത്തുടർച്ചയാണ് ഇടതുമുന്നണി സ്വപ്നം കാണുന്നത്. എന്നാൽ, അവിടെയും സ്ഥാനാർത്ഥികളുടെ മികവിനെയും കവച്ച് വെച്ചത് മറുവശത്തു നടന്ന പല രാഷ്രീയ നാടകങ്ങളായിരുന്നു.
തിരഞ്ഞെടുപ്പു വിജയത്തിനായി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയടക്കം തേടുന്ന വർഗീയതയെ എതിർക്കുന്ന കേരളത്തിന്റെ, വർഗീയ രാഷ്ട്രീയത്തിന്റെ ‘ന്യൂ മോഡലും’ നിലമ്പൂരിൽ കാണാൻ കഴിയുന്നുണ്ട്. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശവുമടക്കം പൊടിതട്ടിയെടുത്ത് പ്രതിപക്ഷം നിലമ്പൂരിൽ ചർച്ചയാക്കിയപ്പോൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ക്ഷേമ പെൻഷൻ പ്രസ്താവനയാണ് എൽ.ഡി.എഫ് ആയുധമാക്കിയത്. മലപ്പുറം വിരുദ്ധ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഏറ്റുപിടിച്ചതോടെ കാര്യങ്ങൾ പിന്നെയും വഷളായി. യു.ഡി.എഫിന് പുറത്തുള്ള ന്യൂനപക്ഷ വോട്ടുകളും സ്വാധീനിക്കാൻ കോൺഗ്രസ് ലക്ഷ്യമിട്ടപ്പോൾ, ക്ഷേമ പെൻഷൻ വിതരണം തടയാൻ ശ്രമിക്കുന്നെന്ന പ്രചാരണത്തിലൂടെ സാധാരണക്കാരെ സ്വാധീനിക്കുന്നതിലായിരുന്നു എൽ.ഡി.എഫിന്റെ കണ്ണ് പതിഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു പിന്നാലെ നിലമ്പൂരിൽ കോൺഗ്രസ് ചർച്ചയാക്കിയ മറ്റൊന്നാണ് ‘പെട്ടി വിവാദം’. തുടരെ തുടരെ ഇത്തരം രാഷ്ട്രീയ നാടകങ്ങൾ നാടകങ്ങൾ കളം നിറയുമ്പോൾ ബാക്കിയാവുന്നത് യഥാർത്ഥത്തിൽ നിലമ്പൂരിൽ ചർച്ചാ ചെയ്യപ്പെടേണ്ട വിഷയങ്ങൾ ഇവയായിരുന്നോ എന്ന ചോദ്യമാണ്.