നിപ ഭീഷണി ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കും. പാലക്കാട് ജാഗ്രത തുടരുന്നു

പാലക്കാട് ജില്ലയിൽ നിപാ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധന.
ജില്ലയിൽ 222 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. 3 പേര്‍ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച ഏഴു പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. പാലക്കാട് തച്ചനാട്ടുകര നിപാ ബാധിത പ്രദേശത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പാണ് സാമ്പിളുകൾ ശേഖരിച്ചത്.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്.സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. പാലക്കാട് നിപാ ബാധിത പ്രദേശമായ തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.
നിപയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.