‘ഓപ്പറേഷൻ സിന്ധു’: ഇറാനിൽനിന്നുള്ള ഇന്ത്യക്കാർക്ക് സുരക്ഷാ മടക്കം

ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ധു’ ദൗത്യത്തിന് തുടക്കമായി. ആദ്യഘട്ടമായി 110 വിദ്യാർത്ഥികളുമായുള്ള ഒരു വിമാനം അർമീനിയയിൽ നിന്ന് ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. ഇവരിൽ 90 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇസ്രയേലിന്റെ ടെഹ്‌റാനിലെ ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഇറാനിലെ ജമ്മു കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ അറിയിച്ചു.
വ്യാപകമായ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടെഹ്‌റാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിയതിനാൽ ഇന്ത്യക്കാരെ 148 കിലോമീറ്റർ അകലെയുള്ള കോം നഗരത്തിലേക്ക് എത്തിച്ച് അതുവഴി അതിർത്തി കടത്തുകയാണ്. ഇറാനിൽ നിലവിലുള്ള 4,000-ത്തിലധികം ഇന്ത്യക്കാരിൽ ഏകദേശം 1,500 പേർ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികൾക്ക് സ്വമേധയാ ടെഹ്‌റാൻ വിട്ടു നീങ്ങാനും എംബസിയുടെ നിർദ്ദേശമുണ്ട്.