യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം

യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തെക്കൻ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ൻ തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായും യുക്രെയ്ൻ അവകാശപ്പെടുന്നു. 76 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ സൈന്യത്തിൻ്റെ അവകാശവാദം.
തിങ്കളാഴ്ച പുലർച്ചെയും റഷ്യ യുക്രെയ്നെതിരെ ആക്രമണം നടത്തിയിരുന്നു. നാനൂറിലേറെ ഡ്രോണുകളാണ് തിങ്കളാഴ്ച യുക്രെയ്നെതിരെ റഷ്യ തൊടുത്തുവിട്ടത്. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുരക്ഷാ സങ്കേതത്തിൽ അഭയം തേടാൻ ആളുകളോട് സൈന്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ച പുലർച്ചെയും യുക്രെയ്നെതിരെ റഷ്യ കനത്ത ഡ്രോൺ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി യുക്രെയ്നെതിരെ 479 ഡ്രോണുകളും 20 മിസൈലുകളും തൊടുത്തുവിട്ടതായി യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ 460 റഷ്യൻ ഡ്രോണുകളും 19 മിസൈലുകളും തകർത്തതായും യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടിട്ടുണ്ട്. റഷ്യയുടെ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി 40ഓളം യുദ്ധവിമാനങ്ങൾ യുക്രെയ്ൻ തകർത്തതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തടവുകാരെ കൈമാറാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ വീണ്ടും ആക്രമണം കടുപ്പിച്ചിരിക്കുന്നത്.