കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരണം: മൂന്ന് തലത്തിൽ അന്വേഷണം നടക്കും

കൊല്ലം തേവലക്കരയിൽ ഏഴാം ക്ലാസുകാരൻ മിഥുൻ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവത്തിൽ മൂന്നു തലത്തിൽ അന്വേഷണം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെയും വീട്ട് വീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപനത്തിന്റെ പങ്കും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും മിഥുന്റെ കുടുംബത്തെയും തേവലക്കര ഹൈസ്കൂളിനെയും സന്ദർശിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി, സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. യുവമോർച്ച പ്രവർത്തകർ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫിസിലേക്ക് മാർച്ച് നടത്തി. ആർവൈഎഫ് പ്രവർത്തകർ, മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാട്ടി
മരിച്ച മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ (ശനിയാഴ്ച) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. മിഥുന്റെ അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും.
മിഥുനിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൂടാതെ, മിഥുനിന്റെ സഹോദരന് പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകും. സ്‌കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tag: Student dies of shock at Kollam Thevalakkara School: Three-level investigation to be conducted