കാലവര്‍ഷം ആര്‍ത്തുപെയ്തില്ലെന്ന് കണക്കുകൾ; സംസ്ഥാനത്ത് 67 ശതമാനം മഴക്കുറവ്

ഇക്കുറി കാലവർഷം നേരത്തെ എത്തിയെങ്കിലും പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ആകെ ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴയാണ്. ഈ ദിവസങ്ങളിൽ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴ ലഭിച്ചത്.
ഇക്കുറി കാലവർഷം മെയ് 24 ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷ മഴ കണക്കാക്കുന്നത്. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്. 2020 ജൂണ്‍ ആദ്യ ആഴ്ചയിലാണ് കേരളത്തില്‍ അവസാനമായി അധികമഴ ലഭിച്ചത് . അന്ന് 169.6 മില്ലി മീറ്റര്‍ മഴയായിരുന്നു ലഭിച്ചിരുന്നത്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേര്‍ട്ടും ജൂണ്‍ 11 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 12 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.