ട്രോളോടു ട്രോൾ; എഫ്35 വിമാനം വിൽപനയ്ക്ക്

എന്തും ഏതും ഓൺലെെനിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതാണല്ലോ നമ്മളുടെ ഇപ്പോഴത്തെ രീതി. എന്നാൽ, പ്രമുഖ സെല്ലിംഗ് ആപ്ലിക്കേഷനായ ഒഎല്‍എക്സില്‍ ഇക്കുറി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ഇത്തിരി വമ്പൻ സാധനമാണ്. അതേ, തിരുവനന്തപുരത്ത് പറന്നിറങ്ങിയ ആ അതിഥിയാണ് ഒഎൽഎക്സിലെ താരം. ട്രോളുകളിൽ നിറയുന്ന എഫ്35 എന്ന അത്യാധുനിക യുദ്ധവിമാനത്തിന് നാല് മില്യണ്‍ യുഎസ് ഡോളറാണ് വിൽപ്പന ട്രോൾ വില.
800 കോടിയോളം വിലമതിക്കുന്ന യുദ്ധവിമാനമാണ് മലയാളി വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഫുള്ളി ഓട്ടോമാറ്റിക്, സെക്കന്റ് ഓണര്‍, ബ്രാന്‍ഡ് ന്യൂ ടയര്‍, ന്യൂ ബാറ്ററി എന്നതൊക്കെയാണ് പ്രത്യേകതകളായി നല്‍കിയിരിക്കുന്നത്.
അതേസമയം, സംഭവം നര്‍മബോധത്തോടെ ചെയ്തതാണെങ്കിലും അതീവ സുരക്ഷാ സംവിധാനങ്ങളോടെ തലസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചകളായി തുടരുന്ന യുദ്ധവിമാനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോസ്റ്റ് ചെയ്തയാള്‍ പേടിക്കണമെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു. അന്തര്‍ദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്35 വിമാനത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിഐഎസ്എഫ് എക്സിലും കുറിച്ചിരുന്നു. വിമാനത്തിന് കാവലേര്‍പ്പെടുത്തിയ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവ് മൂലം 14-ാം തീയതിയായിരുന്നു എഫ്35 തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. സിഐഎസ്എഫിന്റെ അതീവ സുരക്ഷയിലാണ് എഫ് 35 ബേ നമ്പര്‍ നാലില്‍ കിടക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രാളിക്സ് സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കാതെ മടക്കയാത്ര സാധ്യമല്ല.
അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ്-35 ബി ലൈറ്റ്‌നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കപ്പലില്‍നിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്. ഇതിനിടെ വിമാനത്തിൻന്റെ തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ്-അമേരിക്കൻ വിദഗ്ധസംഘമെത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് ഒമാനിലെ ബ്രിട്ടീഷ് എയർബേസിൽനിന്ന് 24 അംഗ സംഘമെത്തിയത്.
സൈനികാവശ്യങ്ങൾക്കുള്ള ബ്രട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ ചരക്കുവിമാനമായ എയർബസ് എ 400 എം അറ്റ്‌ലസ് (ഇസഡ്എം 417) വിമാനമാണെത്തിയത്. ബ്രട്ടീഷ് സൈന്യത്തിലെ വിദഗ്ധരുൾപ്പെട്ട സംഘത്തിൽ, എഫ്-35 നിർമിച്ച അമേരിക്കൻകമ്പനിയായ ലോക്കീഡ് മാർട്ടിന്റെ സാങ്കേതികവിദഗ്ധർ എത്തിയിരുന്നു. വിമാനത്താവളത്തിലെ ബേയിൽ നിർത്തിയിട്ടിരുന്ന എഫ്-35 സംഘം പരിശോധിച്ചു. തുടർന്ന് വിമാനത്താവളത്തോടുചേർന്ന്, വിമാനങ്ങൾ അറ്റകുറ്റപ്പണിനടത്തുന്ന എയർ ഇന്ത്യയുടെ ഹാങ്ങർ യൂണിറ്റിലേക്കുമാറ്റി. ബ്രിട്ടീഷ് വിദഗ്ധർ എത്തിച്ച പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ചാണ് പ്രത്യേകവാഹനത്തിന്റെ സഹായത്തോടെ വലിച്ചുകൊണ്ടുപോയത്.
ഹാങ്ങറിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കിയശേഷമായിരിക്കും അറ്റകുറ്റപ്പണി നടത്തുക. ഇവിടെ തങ്ങിയിരുന്ന ബ്രട്ടീഷ് സൈനികോദ്യോഗസ്ഥർ കഴിഞ്ഞദിവസം ഹാങ്ങർ സന്ദർശിച്ചിരുന്നു. സാങ്കേതികവിദഗ്ധരിൽ 14 പേർ ഇവിടെ തങ്ങും.
Tag: Troll against troll; F35 aircraft for sale