ഇറാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്; സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി

സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്നും തക്ക മറുപടി നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഇറാന്‍ എത്രയും വേഗം കീഴടങ്ങണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് ആയത്തുള്ള അലി ഖമനേയിയുടെ പ്രതികരണം.
സയണിസ്റ്റുകളോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ല. യുദ്ധം ആരംഭിക്കുമെന്നും ഖമനേയി പറഞ്ഞു. അലി ഖമനയിയുടെ ഒളിയിടം അറിയാമെന്നും നിരുപാധികം കീഴടങ്ങണമെന്നും ഇന്നലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി എക്‌സിലൂടെയായിരുന്നു ഖമനേയിയുടെ പ്രതികരണം. ഇസ്രയേലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഖമനി പ്രതികരിച്ചത്.
തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ ഫത്താ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമിച്ചു എന്നുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദ ഓപ്പണർ എന്ന് അർത്ഥം വരുന്ന ഫത്ത മിസൈലുകൾ ഇറാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈപ്പർസോണിക് മിസൈലാണെന്നാണ് റിപ്പോർട്ട്. വ്യത്യസ്ത ദിശകളിലും ഉയരങ്ങളിലും നീങ്ങുന്നതിനാൽ ഫത്തയെ മറ്റൊരു മിസൈലിനും നശിപ്പിക്കാൻ കഴിയില്ലെന്നാണ് ഐആർജിസി എയ്‌റോസ്‌പേസ് മേധാവി അമീർ അലി ഹാജിസാദെ അഭിപ്രായപ്പെടുന്നത്. ആക്രമണം ചെറുത്ത് നിൽക്കാനുളള ശ്രമത്തിലാണ് ഇസ്രേയേൽ. പശ്ചിമേഷ്യയിലേക്ക് കുടുതൽ യുദ്ധവിമാനങ്ങൾ അയച്ചതായാണ് റിപ്പോർട്ട്.
ഇസ്രയേല്‍ അമേരിക്കയോട് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ക്ക് 20 അടി നീളവും 30,000 പൗണ്ട് ഭാരവുമുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ലക്ഷ്യത്തിനുള്ളിൽ 200 അടി ആഴത്തിൽ തുളച്ചുകയറി പിന്നീട് പൊട്ടിത്തെറിക്കാൻ കഴിവുളള ബോംബുകളാണിത് എന്നാണ് റിപ്പോർട്ടുകൾ.