ബോയിങ് 787 വിമാനങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ വ്യത്യസ്ത ഏജൻസികളും ഉന്നതതല സമിതികളും വിശദമായ അന്വേഷണം തുടരുകയാണ്. രാജ്യത്തിൻ്റെ വ്യോമയാനമേഖലയ്ക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്. അപകടത്തെ തുടർന്ന് ബോയിങ് 787 സീരീസിലെ വിമാനങ്ങൾക്കായി കൂടുതൽ നിരീക്ഷണം ആവശ്യമാണ് എന്ന് കണ്ടെത്തിയതോടെയാണ് ഡി.ജി.സി.എ പ്രത്യേക പരിശോധനയ്ക്ക് മുന്നിട്ടിറങ്ങിയത്. ഇത്പ്രകാരം എട്ടു വിമാനങ്ങൾ ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും എല്ലാ പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. വിമാനപകടത്തിൽ ബ്ലാക്ക് ബോക്സ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ബോക്സിലെ വിവരങ്ങൾ ഡീകോഡ് ചെയ്താൽ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. വിമാനാപകടത്തെ കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം തുടരുകയാണ്. വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി വിശദീകരണം നൽകിയത്.
ജൂൺ 12-ാം തീയതി വൈകിട്ട് രണ്ട് മണിയോടെയായിരുന്നു അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകർന്നുവീണതായ വിവരം ലഭിച്ചതെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി സാമിർ കുമാർ സിൻഹ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉൾപ്പെടെ ആകെ 242 പേർ വിമാനത്തിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.39നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിനുശേഷം ഏകദേശം 650 അടി ഉയരത്തിൽവെച്ച് വിമാനം താഴാനാരംഭിച്ചു. പൈലറ്റ് അഹമ്മദാബാദ് എടിസിയിലേക്ക് ‘മേയ്‌ഡേ സന്ദേശം അയച്ചു. എടിസി വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഏകദേശം ഒരു മിനിറ്റിനുശേഷം വിമാനത്താവളത്തിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെയുള്ള മേധാനിനഗർ പ്രദേശത്ത് വിമാനം തകർന്നുവീഴുകയായിരുന്നു.
വിമാനത്തിന്റെ ക്യാപ്റ്റനായത് സുമിത് സബർവാൾ ആയിരുന്നു ഫസ്റ്റ് ഓഫീസറായി പ്രവർത്തിച്ചത് ക്ലൈവ് സുന്ദർ. ഈ ദുരന്തത്തിന് മുമ്പ് അതേ വിമാനം പാരീസ്-ഡൽഹി-അഹമ്മദാബാദ് റൂട്ടിൽ വിജയകരമായി സർവീസ് ചെയ്തിരുന്നു. അപകടം നടന്നതോടെ ഉച്ചയ്ക്ക് 2.30 ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ റൺവേ അടച്ചു. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ട് 5 മണിയോടെ റൺവേ വീണ്ടും തുറന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.