Latest News

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ സംസ്കാരം ഇന്ന് ഷാർജയിൽ

 വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ സംസ്കാരം ഇന്ന് ഷാർജയിൽ

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരവുമായി ബന്ധപ്പെട്ട് കടുംബങ്ങൾ തമ്മിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരമാനം. അതേസമയം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായി.

സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചിരുന്നു. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്.

സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് കടുംപിടിത്തം ഒഴിവാക്കി വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപ‍ഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്. വിപഞ്ചികയുടേത് ആത്മഹത്യയാണെന്ന പോസ്റ്റുമോ‍ർട്ടം റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്നും ഭ‍ര്‍ത്താവിനും കുടുംബത്തിനുമെതിരെ നാട്ടിലെ നിയമ നടപടികൾ തുടരുമെന്നും കുടുംബം അറിയിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ മൃതദേഹം അച്ഛൻ നിതീഷിന് വിട്ടുകൊടുക്കാനാണ് ഷാർജ കോടതി ഉത്തരവിട്ടത്. അതേസമയം വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിൽ, ഭർത്താവ് നിതീഷും സഹോദരി നീതുവും പിതാവ് മോഹനനും ചേർന്ന് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുണ്ടറ പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes