നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്.
പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്.
മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. പിതാവിനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്. മുക്കട്ട എല്‍പി സ്‌കൂളില്‍ നാടകപ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍ ആയിഷ വോട്ട് ചെയ്തു.
316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.