തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദ്ദനം; എസ്ഐ രതീഷിനെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി ഡിജിപി

തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ എസ്ഐ ആയിരുന്ന പി എം രതീഷിനെ സസ്പെൻഡ് ചെയ്യാൻ പൊലീസ് നീക്കം. ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി സസ്പെൻഡ് ചെയ്യാൻ സാധിക്കുമോ എന്നത് പൊലീസ് പരിശോധിക്കുകയാണ്. ദക്ഷിണമേഖല ഐജിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.
മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. നിലവിൽ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. മെയ് മാസം 24-ാം തീയതി പീച്ചിയിലെ ഹോട്ടലിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഹോട്ടൽ ഉടമയുടെ മകനെയും ജീവനക്കാരെയും പീച്ചി എസ് ഐ രതീഷ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയ ഇവരെ എസ് ഐയുടെ നേതൃത്വത്തിൽ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായി എസ്ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും മൂന്ന് ലക്ഷം പൊലീസുകാര്‍ക്കും രണ്ട് ലക്ഷം പരാതിക്കാരനായ ദിനേശിനും നല്കാന് ആവശ്യപ്പെട്ടതായും, ഇല്ലെങ്കില്‍ പോക്സോ കുറ്റം ചുമത്തി മകനെ അറസ്റ്റ് ചെയ്യും എന്ന് എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞു.
തൃശൂര്‍ അഡി. എസ്പി ശശിധരന് ആയിരുന്നു രതീഷിനെതിരെ അന്വേഷണം നടത്തിയത്. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണെന്നു അന്വേഷണത്തിൽ കണ്ടെത്തുകയും എന്നാല്‍ രതീഷിനെതിരെ നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോർട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു.