സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡിജിറ്റൽ പരിശോധന ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ നടപടികളും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തുടനീളം വോട്ടർപട്ടിക സമഗ്രപരിഷ്കരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ബീഹാറിൽ ഇതിനകം പരിഷ്കരണം നടപ്പാക്കിയിരുന്നു. സമാനമായി കേരളത്തിലും നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗ്യരായ എല്ലാവരും പട്ടികയിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 20ന് രാഷ്ട്രീയ പാർട്ടികൾക്ക് ബോധവൽക്കരണം നൽകും. 2002ലെ പട്ടികയിൽ ഉണ്ടായിരുന്ന 80 ശതമാനത്തിലധികം പേരും 2025ലെ പട്ടികയിലും ഉൾപ്പെടുന്നുണ്ടെന്നാണു വിലയിരുത്തൽ.
സുപ്രീംകോടതി നിർദ്ദേശപ്രകാരം ആധാർ അടക്കം 12 രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമാണെന്നും രത്തൻ യു. ഖേൽക്കർ കൂട്ടിച്ചേർത്തു.