റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മോസ്കോ ∙ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇപ്പോൾ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ മാസങ്ങളിലും കാംചത്ക ഉപദ്വീപിൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും, ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. ജൂലൈയിലെ ഭൂകമ്പത്തെ തുടർന്ന് റഷ്യയുടെയും ജപ്പാന്റെയും തീരങ്ങളിൽ സുനാമി തിരമാലകൾ ഉയർന്നിരുന്നു. തുടർന്ന് 600 വർഷത്തിന് ശേഷം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.