ബുഷെഹ്ര് ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്
ടെഹ്റാൻ: ബുഷെഹ്ര് ആണവകേന്ദ്രത്തിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാൻ . ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ ആണവോർജ സംഘടന അറിയിച്ചു.
ആണവകേന്ദ്രത്തിന്റെ പരിസരത്ത് ഒരു പ്രക്ഷേപണ വസ്തു പതിച്ചതായാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ സാമ്പത്തികമോ സാങ്കേതികമോ ആയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് സൈനികരെ മേഖലയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇളവ് നൽകില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. ശത്രുരാജ്യങ്ങളല്ലാത്ത കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുവദിക്കൂ എന്നും, കടന്നുപോകുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തണമെന്നും ഇറാൻ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലും അന്താരാഷ്ട്ര സമുദ്ര സംഘടനയിലും ഇറാൻ ഇതേ നിലപാട് ആവർത്തിച്ചു.

