ഇന്ത്യയിലേക്ക് അടിയന്തര സഹായം തേടിയെത്താറുള്ള ഇറാനിയൻ വിമാനത്തിന് നേരെ യുഎസ് വ്യോമാക്രമണം
ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിനിടെ ഇന്ത്യയിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടാൻ ഉപയോഗിക്കുന്ന ഇറാനിയൻ വിമാനത്തിന് യുഎസ് വ്യോമാക്രമണത്തിൽ കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് ഇറാൻ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല.
ഏപ്രിൽ ഒന്നിന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ വിമാനം മാനുഷിക സഹായം ശേഖരിക്കുന്ന ദൗത്യത്തിനായിരുന്നു നിയോഗിച്ചിരുന്നത്. യുഎസ് ആക്രമണം ഈ ദൗത്യത്തെ ബാധിച്ചുവെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി. ഇറാനിയൻ ജനതയ്ക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി ഈ ആഴ്ച ഡൽഹിയിലേക്ക് വിമാനം പറക്കേണ്ടതായിരുന്നു.
ഇതിനിടെ, ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വഴി മാർച്ച് 18ന് ഇന്ത്യ ഇറാനിലേക്ക് ആദ്യത്തെ മെഡിക്കൽ സഹായങ്ങൾ അയച്ചിരുന്നു. അന്ന് ഡൽഹിയിലെ ഇറാൻ എംബസി ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു.
പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഇറാനിയൻ വിമാനക്കമ്പനിയാണ് മഹാൻ എയർ.

