54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ്-2 വിജയകരമായി വിക്ഷേപിച്ചു
വാഷിങ്ടൺ: മനുഷ്യന്റെ വീണ്ടും ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി. നാസയുടെ ആർട്ടെമിസ്-2 ദൗത്യം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ഫ്‌ളോറിഡയിലെ കെനഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം ഉപയോഗിച്ചാണ് ദൗത്യം ആരംഭിച്ചത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ വിദഗ്ധരായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർ ഉൾപ്പെട്ട നാലംഗ സംഘമാണ് ഒറയൺ പേടകത്തിൽ യാത്രതിരിച്ചത്.
അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കുന്ന നിർണായക ദൗത്യമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അപോളോ ദൗത്യങ്ങൾക്ക് ശേഷം അൻപത് വർഷത്തിലേറെ ഇടവേളയ്ക്കുശേഷമാണ് മനുഷ്യന്റെ മടങ്ങിവരവ്.
ചന്ദ്രനെ ചുറ്റി ഭ്രമണം നടത്തി സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഭാവിയിലെ മനുഷ്യചന്ദ്രയാത്രകൾക്കും ദീർഘകാല ബഹിരാകാശ ഗവേഷണത്തിനും അടിത്തറയിടുന്ന പദ്ധതിയായാണ് ആർട്ടെമിസ്-2 കണക്കാക്കപ്പെടുന്നത്.

