നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും, 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ്.
അതേസമയം, കേസിലെ പ്രതിയായ ഡോ. റാം മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തലശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാതിയുടെ പേരിൽ അപമാനിച്ചതിന് തെളിവില്ലെങ്കിലും വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
കേസിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും നേതൃത്വത്തിൽ സംസ്ഥാനത്ത് ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു.

