വാൽപ്പാറ ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ
തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം.
മരിച്ച സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചക തൊഴിലാളികളായ സാജിദ, റുഖിയ, ഷക്കീല, വിദ്യാർഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുക.
അപകടത്തിൽ മരിച്ച അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദ്, മറ്റൊരു അധ്യാപികയുടെ മകൾ മസ്നീൻ, വാഹന ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും.
ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കും ഇൻഷുറൻസിന് പുറമെ ചികിത്സയ്ക്കായി അധികമായി ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പാങ്ങ് സർക്കാർ യു.പി. സ്കൂൾ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറ ചുരത്തിൽ അപകടത്തിൽപ്പെട്ടതോടെയാണ് ദുരന്തമുണ്ടായത്.
അതേസമയം, പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി 14 അധിക തസ്തികകൾ സൃഷ്ടിച്ച ഉത്തരവും മന്ത്രിസഭ സാധൂകരിച്ചു.

